Click here for Malayalam Fonts

2010, മേയ് 27, വ്യാഴാഴ്‌ച

നിശ്ശബ്ദ കവിതകള്‍ --I

1

ചിപ്പികള്‍ കോര്‍ത്ത് മാലയിട്ടു നടക്കുമ്പോള്‍
ആരറിഞ്ഞു അതിലൊരു
കടല്‍ വറ്റിക്കിടപ്പുണ്ടെന്ന്.....

ഇല്ല. ഞാനിനി മഴവില്‍നിറങ്ങളെ
തേടിയലയില്ല
ആ അരിവാള്‍ മൂര്‍ച്ഛയില്‍
ഞാനറുക്കപ്പെട്ടാലോ....

2

എന്ത്....
ഞാനെന്തിനീ
മഞ്ചാടി മണികള്‍ പെറുക്കുന്നുവെന്നോ...

അതില്‍ നാം
പരസ്പരം നഷ്ടപ്പെടുത്തിയ കാലം
ഒളിച്ച് കിടപ്പുണ്ട്

അടവെച്ചടവെച്ചതിനെയെനിക്ക്...
ക്ഷമിക്കണം..
നമുക്ക് വിരിയിക്കണം.


3

വാക്കുകള്‍ക്കിടയില്‍ നീകുറിക്കുന്ന
മൗനത്തിലൂടെയാണ്
ഞാന്‍
നിന്നെ കേള്‍ക്കുന്നത്


4

വഴിവിളക്കുകള്‍ നമുക്കെന്താണ് നല്‍കുന്നത്..?
വെളിച്ചം?
വഴി?
ജീവിതം?

അല്ല

ഇരുള്‍നിറഞ്ഞ യാത്രയില്‍
വഴികള്‍ നല്‍കുന്ന
സ്നേഹോപഹാരങ്ങളാണ്

ഈ വഴിവിളക്കുകള്‍

2010, മേയ് 26, ബുധനാഴ്‌ച

ബലി


നനഞ്ഞൊലിച്ച്
ഒരു
കാക്ക പറന്നു പോയി.

വെള്ളമണലില്‍
എള്ളിന്‍ കറുപ്പുപകര്‍ന്നു.

രണ്ടു നീര്‍ത്തുള്ളികൂടി
പുഴയെടുത്തു.

അകലങ്ങളിലെവിടെനിന്നോ
ഒരു നനഞ്ഞ കയ്യടി പ്രതിദ്ധ്വനിച്ചു.

ത്രികോണം

കടലിലൊരു ത്രികോണമുണ്ടത്രേ...

കണ്ണില്‍ കാണുന്നവയെയൊക്കെ വലിച്ച്

തന്നോടു ചേര്‍ക്കുന്നൊരു ത്രികോണം!

അതിലകപ്പെട്ടവരാരും പിന്നെ ഒരിക്കലും

രക്ഷപ്പെട്ടിട്ടല്ലത്രേ.......

ഞാനപ്പോളേ നിന്നോട് പറഞ്ഞതല്ലേ

കടലും കവിതകളെഴുതാറുണ്ടെന്ന്.......?

2010, മേയ് 16, ഞായറാഴ്‌ച

മുള്ള്


ആദ്യം അത് എന്റെ ചോര തന്നെയാണെന്നാണു

കരുതിയത്.......

പിന്നെ
കുത്തിപ്പഴുത്തപ്പോളാണു അതിന്റെ നിറം മാറ്റം

കണ്ണില്‍പ്പെട്ടത്.....

മറയായിരുന്ന ചുവപ്പ് നീങ്ങി
നീലിച്ചിരിക്കുന്നു...

പ്രാണന്‍ പോകുന്ന വേദനയോടെ

ഞാനതിനെ വലിച്ചൂരി.....

അപ്പോളാണു അത് തടുത്ത് നിര്‍ത്തിയിരുന്ന

ചോരയെ.....ചുവന്ന ചൊരയെ...

ഞാന്‍ കാണുന്നത്..........

2010, മേയ് 6, വ്യാഴാഴ്‌ച

എങ്ങിനെ ?

അരിഞ്ഞ ചിറകുകളുടെ ചോരമണം

ഇതുവരെ പോയിട്ടില്ല

അഴികലാല്‍ തീര്ത്ത മുറിപ്പാടുകളുമായി

പകുതി മിടിക്കുന്നൊരു ഹൃദയത്തിന്റെ

നീറുന്ന തേങ്ങല്‍ ഇപ്പോഴും മായാതെ .....

വേദനിപ്പിക്കനായ് മിന്നിമറയുന്നു

സ്വാതന്ത്ര്യത്തിന്റെ വിദുര ചിത്രങ്ങള്‍ .

പറയാനാവാതെ പോയ തെറിവാക്കുകള്‍

നാവു പൊള്ളിച്ചുകൊണ്ടേയിരിക്കുന്നു*

പറയു വായനക്കാരീ/രാ

എങ്ങിനെയാണ് കവിത സ്വതന്ത്രയാകുക ?

2010, മേയ് 2, ഞായറാഴ്‌ച

ഇതിഹാസം


ഒടുവില്‍ ഞാനീ കെട്ട് പൊട്ടിക്കും

ആ ഒഴുക്കില്‍ നിനക്കു പിടിച്ചുനില്‍ക്കാനാവില്ല

ഒഴുകിയൊഴുകി നീ അജ്ഞാത തീരങ്ങളില്‍ ചെന്നടിയും

യുഗങ്ങളോളം മണ്ണിനടിയില്‍ തപസ്സു ചെയ്യും

ഒടുവിലൊരുനാള്‍ മഴയായി ഞാന്‍ നിന്നിലേക്ക്‌ പെയ്യും

മൃതിയില്‍നിന്ന്‍ മറ്റൊരു ജീവനിലേക്ക് നാം കുതിക്കും

പിറ്റേ ദിവസം ആ കരയില്‍ ഒരു ചുവന്ന പുഷ്പം

വിരിഞ്ഞു നില്‍പ്പുണ്ടാവും....