Click here for Malayalam Fonts

2017 നവംബർ 25, ശനിയാഴ്‌ച

ബ്ലാക് മിറര്‍: വംശഹത്യക്കുള്ള നാളത്തെ ടെക്നോളജി എന്താവും ?

രണ്ടാം ലോക മഹായുദ്ധത്തിലെ സൈനികരില്‍ 75 % പേരും തങ്ങളുടെ കയ്യില റൈഫിള്‍ ഉപയോഗിച്ചില്ലത്രേ. ഉപയോഗിച്ചവരില്‍ പലരും എതിരാളിയുടെ തലക്ക് മുകളിലാണ് വെടിവച്ചത്. സ്വന്തം സ്പീഷീസിലെ ആളുകളെ കൊല്ലാനുള്ള മനുഷ്യന്റെ ആത്യന്തികമായ റസിസ്റ്റൻസ് ആണത്രേ ഇതിനു കാരണം. അതിനു ശേഷം സൈനിക പരിശീലനങ്ങളിൽ ആളുകളെ ഈ എമ്പതി ഇല്ലാതാക്കുന്നതിനുള്ള ട്രെയിനുങ്ങുകൾ ഉൾപ്പെടുത്തി. വിയറ്റ്നാം  വാർ എത്തിയപ്പോൾ അത് 15 % ലേക്ക് ചുരുങ്ങുകയും ചെയ്തു.


 ബ്ലാക് മിറര്‍ എന്ന ബ്രിട്ടീഷ് സീരീസിലെ  മെന്‍ എഗൈന്‍സ്റ്റ് ഫയര്‍ (സീസണ്‍ 3  എപ്പിസോഡ് 5 ) എന്ന കഥയിലാണ് ഇതിനെക്കുറിച്ച് പറയുന്നത് .  ബ്ലാക് മിറര്‍ ഡാര്‍ക് ടെക്നോ-ഫിക്ഷന്‍ എന്നൊക്കെ വിളിക്കാവുന്ന ജോണറില്‍ പെടും. ഓരോ എപ്പിസോഡും ഒരുമണിക്കൂര്‍ നീളുന്ന വെത്യസ്ത കഥകളാണ്. എല്ലാത്തിന്റേയും പൊതു സ്വഭാവം ഫ്യൂച്ചര്‍ ടെക്നോളജി ബാഗ്രൗണ്ടിലുള്ള കഥകളാണ്. ഉദാഹരണത്തിന് നമ്മള്‍ കണ്ട കാഴ്ചയൊക്കെ എപ്പോള്‍ വേണമെങ്കിലും ഒരു സ്ക്രീനില്‍ റിവൈന്റ് അടിച്ച് കാണാനായി ഘടിപ്പിക്കുന്ന ചിപ്പ്, ബ്രെയിന്‍ ആക്റ്റിവിറ്റികളെ കോപ്പി ചെയ്ത് സിമുലേറ്റഡ് (യഥാര്‍ഥമല്ലാത്ത) ലോകത്ത് ജീവിപ്പിക്കുന്ന ഏര്‍പ്പാട്, അങ്ങനെയങ്ങനെ. എന്നാല്‍ എല്ലാത്തിന്റേയും പ്രതിപാത്യം മനുഷ്യ ബന്ധങ്ങളും വികാരങ്ങളുമാണ്. അതുകൊണ്ട് തന്നെ വളരെ ഹോണ്ടിങ്ങ് ആയ പല പ്ലോട്ടുകളും ഇതില്‍ കാണാം.


ഈ പറഞ്ഞ എപ്പിസോഡ് കൊലപാതകങ്ങളെക്കുറിച്ചാണ് പറയുന്നത്. സ്ട്രൈപ്പ് എന്ന പ്രധാന കഥാപാത്രം ഒരു സൈനികനാണ്. റോച്ചസ് എന്ന മോണ്‍സ്റ്റര്‍ വിഭാഗങ്ങളെ തേടിപ്പിടിച്ച് കൊല്ലുകയാണ് ഇവരുടെ ജോലി. മനുഷ്യ ശരീരമുണ്ടെങ്കിലും അവരുടെ മുഖവും ശബ്ദവുമെല്ലാം വിക്രുതവും ഭീതിജനകവും വെത്യസ്തവും ആണ്. പുള്ളിയുടെ ആദ്യ മിഷനില്‍ അയാള്‍ ഒരുപാട് മോണ്‍സ്റ്ററുകളെ കൊല്ലുന്നു. അതിനിടക്ക് ഒരുത്തന്റെ കയ്യിലെ എല്‍ ഇ ഡി ഫ്ലാഷ് ലൈറ്റ് ഇയാളുടെ കണ്ണില്‍ പതിക്കുകയാണ്. അതിനു ശേഷം അയാൾക്ക് ഉറക്കത്തിലും മറ്റും വല്ലാത്ത ഡിസ്റ്റർബൻസ്  വരുന്നു.

അടുത്ത മിഷനിൽ അയാളുടെ സീനിയർ ആയ സ്ത്രീ കൊല്ലപ്പെടുന്നു. ആയാളും  കൂടെയുള്ള സ്ത്രീ കോളീഗും ചേർന്ന് പ്രതികാരത്തിനായി പോവുമ്പോൾ കാണുന്നത് ഒരു സ്ത്രീയും കുട്ടിയേയും ആണ്. കോളീഗ് അവർക്ക് നേരെ നിറയൊഴിക്കാൻ നിക്കുമ്പോൾ അയാൾ തോക്ക് തട്ടിമാറ്റി അവരെ ഇടിച്ചിടുന്നു. സത്യത്തിൽ ആ സ്ത്രീയും കുട്ടിയും റോച്ചസ് വംശക്കാരാണ്. എന്നാൽ അയാൾക്ക് ഇപ്പോൾ അവരെ കാണുമ്പോൾ മനുഷ്യരിൽ നിന്ന് ഒരു വ്യത്യാസവും തോന്നുന്നില്ല. നിങ്ങളെപ്പോലെ സാധാരണ മനുഷ്യരാണ് ഞങ്ങൾ എന്നും നിങ്ങളുടെ കാഴ്ചകളെ അവർ സ്വാധീനിച്ചിരിക്കുകയാണെന്നും ആ സ്ത്രീ അയാളോട് പറയുന്നു. പിന്നീട് അയാളെ  കോളീഗ്  വന്ന കീഴ്പ്പെടുത്തുകയും സ്ത്രീയെയും കുട്ടിയേയും കൊല്ലുകയും ചെയ്യുന്നു.

പിന്നീട് സൈക്കോളജിസ്റ് അയാൾക്ക് എല്ലാം വിശദീകരിക്കുമ്പോൾ ആണ് അയാൾക്ക് (നമുക്കും ) ഇത് മനസ്സിലാവുന്നത്. റോച്ചർ എന്നത് അധകൃതരായ ഒരു ജന സമൂഹമാണ്. അവർ ബുദ്ധിയിൽ താഴ്ന്നവർ ആണെന്നും, ആക്രമകാരികളാണെന്നുമാണ് സൈക്കോളജിസ്റ് അയാളോട് പറയുന്നത്. പോരാത്തതിന് കാൻസർ നിരക്ക് കൂടുതലായ ഇവർ വരുന്ന തലമുറയുടെ ആരോഗ്യത്തിന്  ഭീഷണിയാണെന്നും അത് നമുക്ക് അനുവദിക്കേണ്ടതുണ്ടോ എന്ന്  അയാളോടി ചോദിക്കുന്നു. മാസ്സ് (MASS ) എന്ന മിലിട്ടറി സിസ്ടത്തിലാണ് എല്ലാ സൈനികരും. ഈ മാസിന്റെ  ടെക്‌നോളജി വച്ച് മനുഷ്യന്റെ സെൻസുകളെ കൂടുതൽ ഷാർപ്പ് ആക്കാനാവും. മാത്രമല്ല അവരുടെ കാഴ്ച, കേൾവി മനം സ്പര്ശനം എന്നിവയെ ഒക്കെ മാറ്റി മറിക്കാനുമാവും. അങ്ങനെയാണ് റോച്ചർ വിഭാഗങ്ങളെ കാണുമ്പോൾ ഇത് മനുഷ്യർ അല്ലെന്നും ഇവരെ കൊല്ലുന്നതിൽ കുഴപ്പം ഇല്ലെന്നും തോന്നുന്നത്. ചോരയിൽ കുളിച്ചാലും അതിന്റെ മണമോ ഫീലോ ഉണ്ടാവില്ല. ഒരു എഫിഷ്യന്റ് മിലിട്ടറിക്ക് ഇതാണ് വേണ്ടത് എന്നാണ യാൾ പറയുന്നത്.  ഫ്‌ളാഷ് ലൈറ്റിലൂടെ  റോച്ചറുകൾ ഈ മാസിലേക്ക് വൈറസ് നെ കടത്തി വിടുകയായിരുന്നു. ഒരു കൂട്ടം ആളുകളെ വംശഹത്യക്ക് തയ്യാറാക്കുന്നതാണ്‌ ഈ MASS.

ഫിക്ഷൻ ആണെങ്കിലും വല്ലാതെ ഹോണ്ട്  ചെയ്തു ഈ കഥ. ഒരു വിഭാഗത്തെ ഇല്ലാതാക്കാൻ, അടിച്ചമർത്താൻ ഫാസിസ്റ് സ്റ്റേറ്റുകളും സമൂഹവും ഇത്തരം ടൂളുകൾ  ആണ് ഉപയോഗിക്കുന്നത്. അപരവൽക്കരണത്തിലൂടെയാണ് ഈ സമൂഹം ഒരു വിഭാഗത്തെ വെറുക്കപ്പെട്ടവരാക്കുന്നത്. അപരിചിതമായ ഒന്നിനെക്കുറിച്ച് എന്ത് നുണയും പ്രചരിപ്പിക്കാം. അതിലൂടെ ആ സമൂഹത്തോട് ഒരു പേടിയും തുടര്‍ന്ന് വെറുപ്പും ഉണ്ടാക്കാനാവും. അങ്ങനെയാകുമ്പോള്‍ അവരുടെ വേദനയോ പ്രശ്നങ്ങളോ പൊതു സമൂഹത്തിന്റെ ചെവിയില്‍ എത്തുകയില്ല. ഒരു ദളിതനെ പൊതു കിണറ്റില്‍ നിന്ന് വെള്ളം കുടിച്ചതുകൊണ്ട് തല്ലി അവാശനാക്കിയെന്ന വാര്‍ത്ത ആളുകളെ ഞട്ടികാത്തത് ഇതുകൊണ്ടാണ്. ആ സമൂഹം അനുഭവിക്കുന്ന കടുത്ത അതിക്രമങ്ങളെക്കെ ഇന്‍വിസിബിള്‍ ആവുകയും പ്രിവില്ലേജ്ഡ് ആയ സമൂഹമാണ് ദുരിതം അനുഭവിക്കുന്നത് എന്ന പൊതുബോധം ഉണ്ടാക്കിയെടുക്കുകയും ചെയ്യുന്നത് ഇങ്ങനെയാണ്.  ലോകമൊട്ടുക്ക് കാണാവുന്ന ഇസ്ലാമിക് വില്ലനൈസേഷനും മറ്റൊന്നുമല്ല കാരണം.  ജൂതരെ വെത്യസ്ത മനുഷ്യ വര്‍ഗ്ഗമായി കണ്ടില്ലായിരുന്നെങ്കില്‍ ആ വംശഹത്യ ഇത്ര എളുപ്പമാവുമായിരുന്നില്ല. ഒരുപക്ഷേ നാളെ മിലിട്ടറികള്‍ ഇതൊക്കെ പ്രാവര്‍ത്തികമാക്കാവും മതി.



2016 ജനുവരി 25, തിങ്കളാഴ്‌ച

ഒരു നാള്‍- രോഹിത് വെമുല

http://media2.intoday.in/indiatoday/images/stories/vemula---facebook-and-storysize_647_011816043151.jpg
ഒരുനാള്‍ നിങ്ങളറിയും ഞാനെന്തിത്ര ക്ഷുഭിതനായെന്ന് .
പൊതു സമൂഹ തീര്‍പ്പുകള്‍ക്കനുസരിച്ച് ഞാനെന്തേ പോവാഞ്ഞതെന്ന്
 അന്ന് നിങ്ങള്‍ക്ക് മനസ്സിലാവും.
ഒരു നാള്‍ നിങ്ങള്‍ മനസ്സിലാക്കും ഞാനെന്തിന് മാപ്പു പറഞ്ഞുവെന്ന്.
ഈ വേലിക്കപ്പുറമുള്ള ചതിക്കുഴികളെ നിങ്ങളന്ന് തിരിച്ചറിയുകതന്നെ ചെയ്യും.
ഒരുനാള്‍ ചരിത്രത്തിന്റെ മഞ്ഞ താളുകളില്‍ അരണ്ട വെളിച്ചത്തില്‍ 
നിങ്ങളെന്നെ കണ്ടെത്തും.
എനിക്കിത്തിരികൂടി നല്ല ബുദ്ധി ഉണ്ടായിരുന്നേല്‍ 
എന്ന് നിങ്ങള്‍ പ്രത്യാശിക്കും.

എന്നാല്‍ അന്ന് രാത്രി നിങ്ങളെന്നെയോര്‍ക്കും,
ഒരു ചെറു പുഞ്ചിയിയടങ്ങിയ നിശ്വാസത്തോടെ
നിങ്ങളെന്നെ അടുത്തറിയും.
അന്ന് ഞാന്‍ ഉയര്‍ത്തെഴുന്നേല്‍ക്കും.


*വിവര്‍ത്തനത്തിന്റെ നിയമങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്നറിയില്ല. 


2015 ഏപ്രിൽ 27, തിങ്കളാഴ്‌ച

അലച്ചില്‍


വല്ലാത്തൊരലച്ചിലാണ് നിന്നെത്തേടിയുള്ളത്.
ഇടവഴിയിലെ കിളിപ്പാട്ടുകളേയും
പാടത്തെ ദേശാടന പക്ഷികളേയും
എന്തിനു! തോടിനേയും പച്ചച്ചു നിക്കുന്ന
കറുമ്പന്‍ കുന്നിനെപ്പോലും അത് മായ്ച്ചു കളയും! 
അലഞ്ഞൊടുവില്‍ നിന്നെക്കണ്ട് അടുത്തേക്ക് വരുമ്പൊ
പാട്ടുപാടും കിളികള്‍, പറക്കും ദേശാടനക്കാര്‍,
കുത്തിയൊലിച്ചു വന്നു നനപ്പിക്കും തോട്,
നമ്മെ മടിയിലേക്കെടുത്തുവക്കും  പച്ചപ്പ്.

ചിത്രം : ഗൂഗിൾ

2012 മേയ് 6, ഞായറാഴ്‌ച

സംശയമില്ല; സ. ചന്ദ്രശേഖരനെ കൊന്നത് ഇടത് രാഷ്ട്രീയമല്ല

    വ്യക്തിപരമായി ഈ അടുത്ത കാലത്ത് സ. ടി പിയുടെ മരണത്തെപ്പോലെ വേദനാജനകമായ ഒരു സംഭവം ഉണ്ടായിട്ടില്ല. രാത്രി 1 .30  നു സ. അജയന്റെ ഒറ്റ വാക്യവും ഒട്ടേറെ മൗനവും മാത്രമുള്ള ഒരു ഫോണ്‍കോളിനു ശേഷം സ്തബ്ധമായ അന്തരീക്ഷത്തെ മറികടക്കാന്‍ അടക്കിപ്പിടിച്ച തേങ്ങലുകള്‍ക്ക് പോലും കഴിഞ്ഞില്ല. എന്തുമൊണ്ട് ഒരു നേതാവിന്റെ വിയോഗം ഇത്രകണ്ട് വൈകാരികമാകുന്നു? അതും മറ്റൊരു സ്ഥലത്തെ ഒരു പ്രാദേശിക പാര്‍ട്ടിയിലെ  നേതാവിന്റെ?


    കുന്നംകുളത്ത് ഇടതുപക്ഷ ഏകോപന സമിതിയുടെ പഠന ക്യാമ്പില്‍ വച്ചാണ് ഒഞ്ചിയംകാരെ നേരിട്ട് പരിചയപ്പെടുന്നത്.  സ. ടി പിയെയും. എം ആര്‍ മുരളിയുടെ കോണ്‍ഗ്രസ് അടിയറവിനു മുന്‍പെയാണിത്. "കുറച്ചുകൂടി സമഗ്രമായി ചിന്തിക്കാതെ പ്രാദേശികമായി എന്തിനൊരു പാര്‍ട്ടിയുണ്ടാക്കി, കുറച്ചുകൂടി ശക്തിനേടി പ്രവര്‍ത്തനം തുടങ്ങുകയല്ലേ വേണ്ടത് ?"എന്നിങ്ങനെയുള്ള എതിര്‍പ്പുകള്‍ അന്നു ഞങ്ങളില്‍ പലര്‍ക്കും ഉണ്ടായിരുന്നു. എന്നാല്‍ അവരുടെ ജീവസ്സുറ്റ ഇടപെടലുകള്‍ ഞങ്ങളുടെ സംശയം നീക്കി. ഷൊര്‍ണൂരുകാരെ പോലെ അധികാരം എവിടെ കിട്ടുമോ ആ ചേരിയിലെ കൊടിച്ചായം പൂശാം എന്നു വിചാരിക്കാതെ തുടക്കത്തില്‍ തന്നെ "ഞങ്ങള്‍ ഉയര്‍ത്തുന്നത് ചെങ്കൊടി തന്നെയാണ്; ഞങ്ങളുയര്‍ത്തിപ്പിടിക്കുന്നത് വര്‍ഗ്ഗ രാഷ്ട്രീയം (class politics) തന്നെയാണ്" എന്ന് വ്യക്തമാക്കിക്കൊണ്ട് സന്ധിയില്ലാതെ പോവാന്‍ ശക്തമായ ഒരു ചട്ടക്കൂടുള്ള ഒരു പാര്‍ട്ടി നിര്‍മിക്കുകയല്ലാതെ മറ്റു വഴിയില്ലായിരുന്നു. മറ്റ് സ്ഥലങ്ങളെലെ മധ്യവര്‍ഗ ബുദ്ധിജീവി നേതാക്കള്‍ക്ക് പകരം ഒഞ്ചിയം പാര്‍ട്ടിയിലെ നേതാക്കള്‍ തൊഴിലാളികള്‍ തന്നെയായിരുന്നു. അതായിരിക്കാം മധ്യവര്‍ഗത്തിന്റെ സ്വതസിദ്ധ സമരസ പാതയിലേക്ക് (ഷൊര്‍ണൂര്‍ പോലെ) വഴുതി വീഴാതെ സമര പാതയില്‍ തുടരാന്‍ റവല്യൂഷനറി പാര്‍ട്ടിക്ക് കഴിഞ്ഞതിനുള്ള കാരണം. ഞങ്ങള്‍ വിതരണം ചെയ്യാന്‍ കയ്യില്‍ വച്ചിരുന്ന വിദ്യാര്‍ഥി മാസികയുടെ ഒരു പതിപ്പ് വാങ്ങി ഹസ്തദാനം ചെയ്ത് പരിചയപ്പെടുമ്പോഴാണ് ഇതാണ് സ. ടിപി ചന്ദ്രശേഖരന്‍ എന്നറിയുന്നത്. ഒഞ്ചിയം സഖാക്കളെല്ലാം തന്നെ കോപ്പികള്‍ വാങ്ങുകയും പിറ്റേന്ന് വായിച്ച് അഭിപ്രായം പറയുകയും ചെയ്തത് ഞങ്ങളില്‍ ചില്ലറ ആത്മവിശ്വാസമൊന്നുമല്ല ഉണര്‍ത്തിയത്.രണ്ടു ദിവസത്തെ ഇടപഴകലുകള്‍കൊണ്ട് ഞങ്ങള്‍ക്ക് ബോധ്യമായി. അതെ, ഇവര്‍ കറകളഞ്ഞ കമ്മ്യൂണിസ്റ്റുകള്‍ തന്നെ.


  ഇടതുപക്ഷ ഏകോപന സമിതിയുടെ പിന്നെയുള്ള പോക്ക് നിരാശാജനകമഅയിരുന്നെങ്കിലും, ഒഞ്ചിയം പാര്‍ട്ടി സമരസപ്പെടാതെ നിലനിന്നു. ഏതു രാഷ്ട്രീയത്തിന്റെ സ്വാധീനമാരോപിച്ചാണോ സി പി എമ്മില്‍ നിന്നു ഇറങ്ങിയത്, ആ രാഷ്ട്രീയത്തിന്റെ പ്രധാന വക്താക്കളായ കോണ്‍ഗ്രസ്സിന്റെ സഹായത്തോടെ അധികാരത്തിലെത്തിയെ എം ആര്‍ മുരളിയെപ്പോലുള്ളവര്‍ കേരളം മുഴുവന്‍ പടരുമായിരുന്ന ഒരു ചലനത്തിനെ പിറകോട്ടടിച്ചു. എന്നാല്‍ സ. ടിപി യും മറ്റ് ഒഞ്ചിയം സഖാക്കളും എം ആര്‍ മുരളിയോ സെല്‍വരാജോ ആയിരുന്നില്ല. കോണ്‍ഗ്രസ്സ് പിന്തുണച്ച് നാണം കെടുത്തിയാല്‍ രാജി വക്കും എന്നു പ്രഖ്യാപിക്കാനുള്ള ചങ്കൂറ്റം ആ സഖാവിനുണ്ടായിരുന്നു. കേരളമൊട്ടാകെ ഇവര്‍ കോണ്‍ഗ്രസ്സിന്റെ പക്ഷമാണെന്നു വരുത്തിതീര്‍ക്കാന്‍ സിപിഎം ശ്രമിച്ചു. അതിനുള്ള മറുപടിയായിരുന്നു ഈ പ്രസ്താവന.


 ഇടതു രാഷ്ട്രീയത്തെ സിപിഎം ഭയപ്പെടുന്നു?


   എന്തുകൊണ്ട് അബ്ദുള്ളക്കുട്ടിയോ സെല്‍വരാജോ എം ആര്‍ മുരളിയോ ഇത്രയധികം ആക്രമിക്കപ്പെടുന്നില്ല. കാരണം വലതു രാഷ്ട്രീയം സ്വീകരിച്ച അവര്‍ സിപീമ്മിനു ഒരു ദീര്‍ഘകാല ഭീഷണിയല്ല. എം ആര്‍ ഷൊര്‍ണൂരും, ശെല്‍വരാജ് നെയ്യാറ്റിങ്കരയിലും അബ്ദുള്ളക്കുട്ടി കോഴിക്കോടും ഒതുങ്ങിക്കൂടും. എന്നാല്‍ ടിപിയും മറ്റു സഖാക്കളും കേരളമാകെ പടരുക തന്നെ ചെയ്യും. കാരണം അവര്‍ ഉയര്‍ത്തുന്ന യഥാര്‍ത്ഥ ഇടതു നയങ്ങള്‍ തന്നെ. സിപീമ്മിന്റെ കപട ഇടതില്‍നിന്ന് വേറിട്ട് കേരളം യഥാര്‍ത്ഥ ഇടതില്‍ ചേക്കേറും. അതിനാല്‍ അവര്‍ ഇടതുരാഷ്ട്രീയത്തെ അങ്ങേയറ്റം ഭയക്കുന്നു.  ഒരു ഉദാഹരണം പറയാം. കേരളവര്‍മ്മ ക്യാമ്പസ്സില്‍ ഞങ്ങള്‍ ഒരുതവണ പി എസ് എഫിന്റെ (പ്രോഗ്രസ്സിവ് സ്റ്റുഡന്റ്സ് ഫെഡറേഷന്‍) ക്യാമ്പയിനിങ്ങിനു പോയി. പി എസ് എഫ് എന്നത് എസ് എഫ് ഐ യില്‍നിന്നും കെ വി എസ്സില്‍ നിന്നും ഇറങ്ങി വന്ന ഒരു കൂട്ടം വിദ്യാര്‍ത്ഥികളുടെ സംഘടനയാണ്. എസ് എഫ് ഐ ടെയും എ ബി വി പിയുടേയും കെ എസ് യു വിന്റേയും  നേതാക്കള്‍ പലരും ക്യാമ്പസ്സില്‍ വന്നു പോവാറുള്ളതാണ്. അപ്പോഴൊന്നും ആരും പ്രശ്നമുണ്ടാക്കാറില്ലായിരുന്നു. ഞങ്ങള്‍ അവിടുത്തെ പരിചയമുള്ള ചില വിദ്യാര്‍ത്ഥികളോട് സംസാരിക്കുന്നതിനിടയില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ ബഹളം വച്ച് പ്രിന്‍സിപ്പാളിനെ വിളിച്ച് ഞങ്ങളെ പുറത്താക്കി!  പിറ്റേ ദിവസം ഞങ്ങള്‍ക്കെതിരെ ജില്ലാ വ്യാപകമായ പ്രകടനവും നടത്തി! എബിവിപി യോടോ കെഎസ് യു വിനോടോ ഇല്ലാത്ത ശത്രുതയാണ് ഇടതു രാഷ്ട്രീയം പറയുന്ന പി എസ് എഫ് നോട് കാണിച്ചത്. ഇതിന്റെ പതിന്മടങ്ങാണ് ഒഞ്ചിയം പാര്‍ട്ടിയോട് സിപിഎം കാണിക്കുന്നത്. ഇടതു രാഷ്ട്രീയത്തെ ഭയപ്പെടുന്നത് വലത് ബൂര്‍ഷ്വാസികളും വര്‍ഗീയവാദികളുമാണെന്ന് നമ്മെ ചരിത്രം പഠിപ്പിച്ചിട്ടുള്ളതാണ്. അതിനാല്‍ സിപിഎമ്മില്‍ കുടിയേറിക്കിടക്കുന്ന വലത് ആശയ ചേരിക്ക് ഇടതുരാഷ്ട്രീയത്തെ ഭയമാണ്. കാരണം അതിന് അവരെ കടപുഴക്കിയെറിയാനുള്ള കരുത്തുണ്ട്.


സ. ചന്ദ്രശേഖരനെ കൊന്നത് ഇടതുപക്ഷക്കാരല്ല


   കാരണം  നിലനിന്നത് ഇടതു രാഷ്ട്രീയത്തിനു വേണ്ടിയായിരുന്നു. ചൂഷണങ്ങളില്ലാത്ത അന്യന്റെ സ്വരം സംഗീതം പോലെ ശ്രവിക്കുന്ന ഒരു കാലത്തെക്കുറിച്ചുള്ള സ്വപ്നം തന്നെയായിരുന്നു സ. ചന്ദ്രശേഖരനില്‍ നിറഞ്ഞിരുന്നത്. ഏതുപാര്‍ട്ടിയായിക്കൊള്ളട്ടെ ഒരു ഇടതു ചിന്താഗതിക്കാരന്  ആ സ്വപ്നത്തെ കൊല്ലാനാവില്ല. സ. ചന്ദ്രശേഖരന്‍ വലത് ആശയങ്ങളുടെ നിലനില്പ്പിനു ഒരു ഭീഷണിയായിരുന്നു. സ.ചന്ദ്രശേഖരനെ കൊന്നത് വലത് രാഷ്ട്രീയ വാദികള്‍ തന്നെയാണ്. അത് വലതു പാര്‍ട്ടികള്‍ മാത്രമല്ല, കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളില്‍ മുതലാളിത്ത ആശയം പ്രചരിപ്പിക്കുന്നവരുംകൂടിയാണ്.  നിര്‍ഭാഗ്യവശാല്‍ അത് പാര്‍ട്ടി നേത്രുത്വമായതിനാല്‍ പാര്‍ട്ടിയെ പ്രതി ചേര്‍ക്കാതെ വയ്യ. ആശയ സമരത്തെ അക്രമ സമരം കൊണ്ട് നേരിടുന്ന ഫാസിസ്റ്റ് രീതി തന്നെയാണവര്‍ പിന്തുടര്‍ന്നു പോരുന്നത്. തിരുത്തല്‍ ശക്തികളില്ലാതായി പാര്‍ടി ഒരു ബ്യൂറോക്രാറ്റിക് യന്ത്രമായി അധപ്പതിച്ചിരിക്കുന്നു. അത്തരം യന്ത്രം ഒരു മര്‍ദ്ദനോപകരണമായി മാറും എന്ന് വിജയന്മാഷ് പറഞ്ഞത് ഓര്‍ക്കുക. സി പി എം നേതാക്കള്‍ കൊലക്ക് കോണ്‍ഗ്രസ്സിനെ പഴിചാരുന്നത് കാണുമ്പോള്‍ ഒരേ ചേരിയിലുള്ളവര്‍ പരസ്പരം ചൂണ്ടിക്കാണിന്നുന്നപോലെയാണ് തോന്നുന്നത്. വര്‍ഷങ്ങളായി സിപിഎം പറഞ്ഞുവരുന്ന നുണയാണ് സ്. ചന്ദ്രശേഖരന്‍ വലതു ക്യാമ്പിലേക്ക് ചേക്കേറി എന്നു. അങ്ങനെയെങ്കില്‍ കോണ്‍ഗ്രസ്സുകാര്‍ എന്തിനദ്ദേഹത്തെ കൊല്ലണം. അധികാര രാഷ്ട്രീയത്തിന്റെ, മുതലാളിത്ത രാഷ്ട്രീയത്തിന്റെ ഫാസിസ്റ്റു രാഷ്ട്രീയത്തിന്റെ ദല്ലാളുകളാണ് സ. ചന്ദ്രശേഖരനെ കൊല ചെയ്തത്. ഇത് കേരളായുവത്വം തിരിച്ചറിയുക തന്നെ ചെയ്യും.


 ഒരാളെ ഇല്ലാതാക്കിയതുകൊണ്ട് അയാളുടെ ആശയത്തെ ഇല്ലാതാക്കാനാവില്ല എന്നത് ചരിത്രം നമ്മെ പഠിപ്പിച്ചതാണ്. ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വം കേരളത്തില്‍ ഉയര്‍ന്നു വരുന്ന യഥാര്‍ത്ഥ ഇടതുപക്ഷത്തെ ആളിപ്പടര്‍ത്തും. ഒരു ജനതയേയും കുറെക്കാലം വിഡ്ഡികളാക്കാനാവില്ല. വിജയന്മാഷ് പറഞ്ഞപോലെ അരു ബ്രേക്കിങ് പോയന്റ് വരുമ്പോള്‍ അവരുണരും. അത് ഇതാ വന്നു കഴിഞ്ഞു.
" സഖാവ് ചന്ദ്രശേഖരന് രക്താഭിവാദ്യങ്ങള്‍"

2011 നവംബർ 30, ബുധനാഴ്‌ച

ട്രെയിന്‍ പ്രണയം

"എതിര്‍ ദിശയില്‍ സമാന്തരമായി പോവുമ്പോഴും പരസ്പരം തൊടാന്‍ മറന്നില്ല, പ്രകൃതിതന്‍ ഹരിത വിരലുകള്‍ കൊണ്ട്..."

2011 നവംബർ 26, ശനിയാഴ്‌ച

വാലും കുഴലും

പന്തീരാണ്ടു കാലം   ഒപ്പം കഴിഞ്ഞാലും
നീ നീയും ഞാന്‍ ഞാനുംതന്നെയായിരിക്കുമല്ലേ....
നമ്മേക്കാള്‍ വലിയ പ്രണയമാതൃക
എന്തിനു തിരഞ്ഞു പോകുന്നു ഈ കവികള്‍.....?

2011 ഒക്‌ടോബർ 21, വെള്ളിയാഴ്‌ച

പടിയിറങ്ങിപ്പോകുന്ന കാലം


അക്കാദമിയിലും റീജനല്‍ തീയറ്ററിലും നാട്യഗ്രഹത്തിലും

ഐ എഫ് എഫ് ടി കാലത്ത് കൈരളി ശ്രീകളിലുമുണ്ടാവുന്ന
 
മദ്യത്തിന്റെ ഗന്ധവും
 
ഉറക്കെയുള്ള സംസാരവും
 
തുറന്ന പൊട്ടിച്ചിരിയും ഇനിയില്ല.
 
സാംസ്കാരിക നായകര്‍ക്ക് ഇനി
 
വെള്ളക്കുപ്പായവും സ്വഭാവ സര്‍ട്ടിഫിക്കറ്റും വാങ്ങാം.
 
ആദ്യം ജോസ് ചിറമ്മല്‍ ഇപ്പോഴിതാ മുല്ലനേഴിയും.
 
ഒരു കാലമാണ് പടിയിറങ്ങി പോവുന്നത്.
 
നാടകത്തിന്റേയും, കവിതയുടേയും
 
രാഷ്ട്രീയത്തിന്റേയും അരാജകത്വത്തിന്റേയും
 
ഒരസാധാരണ മിശ്രിതം നെഞ്ചിലേറ്റിയവരുടെ കാലം.
 
അവരാകാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ
 
എന്തിനോര്‍ക്കുന്നു...?
 
അറിയില്ല.
 
ഓര്‍ക്കാന്‍ വേണ്ടി ഓര്‍ക്കുന്നു..

2011 മാർച്ച് 5, ശനിയാഴ്‌ച

നിഷ്കാസിതർ

ഒരു വിലാപം പോലുമില്ലാതെ
ഒരു ജനത പടിയിറങ്ങുന്നു

വിശപ്പിന്റെ വിളികള്‍ക്ക്
യന്ത്രങ്ങള്‍ കാതോര്‍ക്കുന്നേയില്ല

നാഗരിക വെളിച്ചത്തിന്റെ നിഴല്‍പ്പരപ്പിലൂടെ
അവര്‍ നിശ്ശബ്ദരായി നടന്നു പോകുന്നു.
അവരുടെ കണ്ണിലെ കനലേറ്റാല്‍
ഈ വെളിച്ചത്തിന് തീപിടിച്ച്
ഒരു നഗരാഗ്നി തന്നെ പടര്‍ന്നേക്കാം...

പക്ഷെ കനലൊതുക്കി ഇരുളിലൂടെ
ശാന്തമായി അവര്‍ പോകുന്നു.

അഹന്തയോടെ നിയോണ്‍ വെട്ടങ്ങള്‍
പുതുയുഗങ്ങളെ കൊണ്ടാടുന്നു.

ഇവര്‍ എല്ലാവരാലും മറക്കപ്പെട്ടവര്‍
കാലത്തില്‍ നിന്നും
നിഷ്കാസനം ചെയ്യപ്പെട്ടവര്‍

ഗണിതയന്ത്രങ്ങളില്‍ അവരുടെ
സമയ സൂചികള്‍ പിന്നോട്ട് ചലിപ്പിച്ച്
ആര്‍ത്തുല്ലസിച്ച്
നഗരമവരെയാത്രയാക്കുന്നു.

നെന്‍മണി കൊഴിഞ്ഞ് കതിരു പൊന്തി
പഴുത്തു നില്‍ക്കുന്ന പാടം പോലെ
പുതു ലോകങ്ങള്‍ വളര്‍ന്നുകൊണ്ടേയിരിക്കുന്നു.

2011 ഫെബ്രുവരി 11, വെള്ളിയാഴ്‌ച

മറുപടി

എന്നിട്ടുമവര്‍ ചോദിക്കുന്നു*

“നിങ്ങളെന്താണ് ആത്മീയസുഖങ്ങളെക്കുറിച്ചും

രാജ്യം കൈവരിച്ച പുരോഗതിയെക്കുറിച്ചും

ഗ്ലോബൽ വില്ലേജിന്റെ ഗുണഗണങ്ങളെക്കുറിച്ചും സംസാരിക്കാത്തത്..?"

ഞാന്‍ പറഞ്ഞു.

“വരൂ ഈ തെരുവിലെ കരിഞ്ഞ ബാല്യം കാണൂ”

വഴിയരികില്‍ അവര്‍നടത്തുന്ന വിസര്‍ജ്ജനങ്ങള്‍ കാണുമ്പോള്‍

നിങ്ങള്‍ ശുചിത്വത്തെക്കുറിച്ച് ചിന്തിച്ചേക്കാം.

പക്ഷെ ഞാന്‍ ചിന്തിക്കുന്നത് അസമത്വത്തെക്കുറിച്ച് മാത്രമാണ്.


*നെരൂദയുടെ “ചില കാര്യങ്ങളുടെ വിശദീകരണം” ഓര്‍ത്തുകൊണ്ട്...  

2011 ഫെബ്രുവരി 2, ബുധനാഴ്‌ച

ഒരു വിശദീകരണം

ശിശിരത്തിൽ പൂക്കാത്തതിന്
ഒരു കിളിയും മരത്തെ
കുറ്റം പറയാറില്ല

ശിശിരം ഒരു തപസ്സാണ്.
ജീവന്‍റെ പുറംകോണുകളെ
ഉള്ളിലേക്ക് വലിച്ച്
നിറങ്ങളെ പൊലിയാന്‍ വിട്ട്
ആരവങ്ങളൊഴിഞ്ഞ്
വെറുങ്ങലിച്ച മണ്ണില്‍
ജീവന്‍ നിലനിര്‍ത്താന്‍ മാത്രം
വേരിറക്കിക്കൊണ്ടുള്ള
ഒരു തപസ്സ്

ഇതു കഴിഞ്ഞ്
വരം വാങ്ങാനോ
സ്വര്‍ഗം പൂകാനോ
ഒന്നുമല്ല.

ഇനി വരാനൊരു വസന്തമുണ്ടെങ്കില്‍
അന്ന്
ആഞ്ഞു വിരിയാന്‍ ......

2010 ഒക്‌ടോബർ 23, ശനിയാഴ്‌ച

അയ്യപ്പന്....


നീ ആടിത്തീർത്തത്
ഞങ്ങളുടെയെല്ലാം
അരാജക സ്വപ്നങ്ങളായിരുന്നു.

ഞങ്ങളിൽനിന്ന്
തുടച്ച് നീക്കപ്പെട്ട പ്രണയം
നിന്നിലൂടെ പടരുന്നതും
രഹസ്യമായ ഒരു നിർവ്രുതിയോടെ
ഞങ്ങൾ കണ്ടുനിന്നു.

ചലച്ചിത്രോത്സവങ്ങളിൽ,
സ്റ്റാച്യൂവിൽ, ഗാന്ധി പാർക്കിൽ
തമ്പാനൂരിലുമെല്ലാം നിന്നെ കണ്ടിട്ടും
മാറിനടന്നത്
നിന്നിലെ ആകാൻ കഴിയാതെപോയ
‘ഞങ്ങളെ’ പേടിച്ചിട്ടാണ്.

ഞങ്ങളുടെ നഷ്ടബോധം
മറക്കാനാണ് നിന്നെക്കുറിച്ചും
നിന്റെ കവിതകളെക്കുറിച്ചും
നിശ്ശബ്ദരായത്.

ഞങ്ങളുടെ, ഞങ്ങളിലില്ലാതെപോയ വികാരങ്ങൾ
നിന്റെ വരികളായതിനാൽ
ഞങ്ങൾ അവയെ സമീപിക്കാൻ ഭയപ്പെട്ടു.

ഇന്നലെ എല്ലാമരങ്ങളാലും മറ നിഷേധിക്കപ്പെട്ട്
കൂരമ്പേറ്റുവീണത് നീയല്ല;
ഒരിക്കലുമാകാതെപോയ 'ഞങ്ങളാ'ണ്......

2010 ഓഗസ്റ്റ് 29, ഞായറാഴ്‌ച

ശില്‍പി

നിന്നോടോരോതവണയും
പറയാന്‍ ബാക്കിവച്ച വാക്കുകള്‍
എന്‍റെ കൊട്ടാരത്തിലെ
കരിങ്കല്‍ തൂണുകളായി മാറും.

പങ്കിടാന്‍ മറന്ന നിശ്ശബ്ദത
അറ്റമെത്താത്ത മേല്‍ക്കൂരകളായും;

അയക്കാന്‍ മടിച്ച നോട്ടങ്ങള്‍
നിറഞ്ഞു കവിയുന്ന വെള്ളിച്ചില്ലുകളായും;

കയറാതിരുന്ന സ്വപ്നങ്ങള്‍
തിളങ്ങുന്ന മടക്ക് ഗോവണികളായും;

എഴുതാതെപോയ കവിതകള്‍
സ്ഫടികച്ചുമരുകളായും മാറും.

അന്ന് നിന്നെ ഞാന്‍
എന്‍റെ കൊട്ടാരത്തിലേക്ക് ക്ഷണിക്കും.
18/5/06

2010 ജൂൺ 28, തിങ്കളാഴ്‌ച

കല്ലുകള്‍ കഥ പറയുമ്പോള്‍…..

ലൂമിനസൻസ് ഡേറ്റിങ്ങ്- കാലഗണനക്കൊരു പുതിയ മുഖം
ഇന്നലെകളെ അറിയുക എന്നത് മനുഷ്യനെ സംബന്ധിച്ചിടത്തോളം അത്യന്താപേക്ഷികമായ ഒന്നാണ്. ഭാവി എന്നത് പ്രവചനവും വർത്തമാനം എന്നത് ക്ഷണികവും ആയതിനാല്‍ വിശാലമായ ഒരു പ്രപഞ്ച വീക്ഷണം ഇവയികൂടെ സാദ്ധ്യമല്ല. വലിയൊരു കാലയളവിലൂടെ നമുക്ക് പ്രപഞ്ചത്തെ നോക്കിക്കാണാവുന്നത് ഇന്നലെകളിൽ മാത്രമാണ്. അതിനായി കാലഗണനാ ശാസ്ത്രം അതിന്റെ പുതു വഴികൾ അന്വേഷിച്ച്കൊണ്ടിരിക്കുകയാണ്. ഒരുപാട് കാലഗണനാ വിദ്യകൾ(Dating methods) നാം ഉപയോഗിച്ചു വരുന്നു. റേഡിയോകാർബൺ, പൊട്ടാസ്യം ആർഗ്ഗൺ രീതി, യുറേനിയം തോറിയം രീതി.. തുടങ്ങിയവ. ആ ശ്രേണിയിൽ അവസാനം ജന്മമെടുത്ത വിദ്യയാണ് പ്രകാശ/ താപ ഉത്തേജിത ദീപ്തന കാലഗണന ( Optically/ thermally stimulated luminescence dating –OSL/ TL-Dating)
“ പ്രപഞ്ചം അതിന്റെ ചരിത്രം സ്വയം രേഖപ്പെടുത്തിക്കോണ്ടേയിരിക്കുന്നു“
പ്രപഞ്ചം ഓരോ മണൽത്തരികലിലും തന്റെ കയ്യൊപ്പ് പതിപ്പിച്ചിരിക്കുന്നു. ഇത് ഒരു ആലങ്കാരിക പ്രയോഗം മാത്രമല്ല. കാരണം ലൂമിനസൻസ് ഡേറ്റിങ്ങിൽ നാം ഉപയോഗിക്കുന്നത് മണൽത്തരികളെയാണ് ! ഇവിടെ ഓരോ മണൽത്തരികൾക്കും ഓരോ കഥ പറയാനുണ്ട്. അവ ചരിത്രത്തെ പ്രകാശമായി ഹൃദയത്തിൽ സൂക്ഷിക്കുന്നു !.
ഭൂമിയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന സംയുക്തങ്ങളാണ് ക്വാർട്സും(വെള്ളാരങ്കല്ല്) ഫെൽഡ്സ്പാറും.


Quartz

ഭൌമ നിക്ഷേപങ്ങളിലും ഏറ്റവും കൂടുതൽ കാണപ്പെടുന്നത് ഇവ തന്നെ. അതിനാൽ ഈ നിക്ഷേപങ്ങളുടെ പഠനത്തിനു ഭൂമിയെക്കുറിച്ച് പറയാനേറെയാണ്. കാർബൺ ഡേറ്റിങ്ങിന് ഓർഗാനിക് വസ്തുക്കളുടെ പ്രായമളക്കാനേ കഴിയൂ. അതും ചുരുങ്ങിയ കാലയളവിൽ (50000 വർഷം; ഭൌമശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം ഇത് വളരെ ചെറുതാണ്). ഭൌമ നിക്ഷേപങ്ങളെക്കുറിച്ചുള്ള പഠനത്തിൽ വിപ്ലവകരമായ മുന്നേറ്റമാണ് ലൂമിനസൻസ് ഡേറ്റിങ്ങ് വരുത്തുന്നത്. മറ്റ് രീതികൾ ക്രിസ്റ്റൽ രൂപീകരണ സമയം തരുമ്പോൾ ലൂമിനസൻസ് കാലഗണന തരുന്നത് ഭൌമ നിക്ഷേപ സമയമാണ്. ഒരഗ്നിപർവ്വത വിസ്ഫോടനം മൂലമുണ്ടായ ചാര നിക്ഷേപത്തിന്റെ (ash deposit) പ്രായം കണക്കാക്കുകയാണെന്ന് വിചാരിക്കുക. യുറേനിയം തോറിയം പോലുള്ള രീതികൾ തരുന്നത് പ്രസ്തുത സംയുക്തങ്ങളുടെ ക്രിസ്റല്‍ രൂപീകരണ സമയമാണ്. എന്നാൽ ലൂമിനസൻസ് Dating തരുന്നത് വിസ്ഫോടന സമയവും. ഇതാണ് ലൂമിനസൻസ് Dating ന്റെ പ്രസക്തിയും
ലൂമിനസൻസ് ഡേറ്റിങ്ങ് എങ്ങിനെ പ്രവർത്തിക്കുന്നു.?
ഒരു ബീക്കർ സങ്കൽ‌പ്പിക്കുക. ആ ബീക്കറിൽ വർഷങ്ങളായി തുടർച്ചയായി ഒരേ നിരക്കിൽ വെള്ളം വീണുകൊണ്ടിരിക്കുന്നു. Ai എന്നത് ബീക്കറിന്റെ ആദ്യ ജലനിരപ്പാണെന്ന് വിചാരിക്കുക (വെള്ളം വീഴാൻ തുടങ്ങുന്നതിൻ മുൻപുള്ള നിരപ്പ്.) എളുപ്പത്തിനായി ഈ നിരപ്പ് പൂജ്യം എന്ന് കണക്കാക്കാം. അതായത് വെള്ളം വീഴാൻ തുടങ്ങുന്നതിൻ മുമ്പ് ബീക്കർ ശൂന്യമായിരുന്നു. Af എന്നത് ഇപ്പോഴത്തെ നിരക്ക് നമുക്ക് അളക്കാവുന്നതാണല്ലോ. വെള്ളം വീഴുന്നതിന്റെ നിരക്ക് നമുക്ക് D എന്നു പറയാം.
ഉദാഹരണത്തിന് ഈ ബീക്കർ നോക്കുക. ആദ്യ നിരക്ക് (Ai) പൂജ്യവും അവസാന നിരക്ക് (Ai) 125 ml ഉം ആണെന്നു കാണാമല്ലോ. D എന്നത് 1 ml/year ആണെന്ന് വിചാരിക്കുക. ഇതിൽനിന്ന് ബീക്കറിൽ വെള്ളം വീഴാൻ തുടങ്ങിയത് 125 കൊല്ലം മുമ്പാണെന്ന് എളുപ്പത്തിൽ മനസിലാക്കാമല്ലോ.
പ്രായം = (Ai – Af)/ D എന്ന ലളിതമായ സമവാക്യം മതി പ്രായം കണക്കക്കാൻ
എന്നാൽ രണ്ടു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ആദ്യ നിരപ്പ് പൂജ്യം ആണെന്ന് നമുക്ക് ഉറപ്പ് വരുത്തേണ്ടതുണ്ട്. രണ്ടാമതായി നമുക്ക് അറിയാത്ത ഒരു ചോർച്ചയോ മറ്റ് ജലപ്രവാഹങ്ങളോ ബീക്കറിൽ നടക്കാൻ പാടില്ല.
ഇതേ തത്വമാണ് ലൂമിനസൻസ് ഡേറ്റിങ്ങിൽ (OSL/ TL-Dating) ഉപയോഗിക്കുന്നത്. ബീക്കർ എന്നത് നമ്മുടെ മണൽത്തരിയാണ്. വെള്ളമോ ചുറ്റുമുള്ള റേഡിയോ ആക്ടീവ് മൂലകങ്ങൾ ഉത്സർജ്ജിക്കുന്ന ഉന്നത ഊർജ്ജ കണങ്ങൾ സ്രിഷ്ടിക്കുന്ന ഊർജ്ജവും (Dose)
നമുക്കറിയാം, റേഡിയോ ആക്ടീവ് മൂലകങ്ങൾ ആൽഫ, ബീറ്റ, ഗാമ എന്നീ വികിരണങ്ങൾ ഉത്സർജ്ജിക്കുന്നു എന്ന്. ഇവ ക്രിസ്റ്റലിൽ ഇടിച്ചിറങ്ങുമ്പോൾ ക്രിസ്റ്റലിലെ വാലൻസ് ബാൻഡിൽ ( band of bounded electrons) നിന്നും എലക്ട്രോണുകൾ കണ്ടക്ഷൻ ബാൻഡിലേക്ക് (band of conduction or free electrons) പോവുന്നു. ഇവ ക്രിസ്റ്റലിലെ ന്യൂനതകളിൽ (crystal defects) അകപ്പെടുന്നു (trapping). ഇത്തരം ന്യൂനതകൾ വാലൻസ് ബാൻഡിന്റേയും കണ്ടക്ഷൻ ബാൻഡിന്റേയും ഇടയിലുള്ള forbidden gap ലെ ഊർജ്ജ നിലകളിലാണ് സ്ഥിതി ചെയ്യുന്നത്. കാലങ്ങളോളം ഈ ഇലക്ട്രോണുകൾ പ്രസ്തുത ന്യൂനതകളിൽ കഴിയുന്നു. നാം തപ/പ്രകാശ ഊർജ്ജം കൊടുക്കുമ്പോൾ അവ ന്യൂനതകളിൽനിന്നും രക്ഷപ്പെട്ട് (de trapping) കണ്ടക്ഷൻ ബാൻഡിൽ വരികയും ദീപ്തന കേന്ദ്രങ്ങളിൽ (luminescence centre) വന്ന് പതിച്ച് പ്രകാശം ഉത്സർജ്ജിക്കുകയും ചെയ്യുന്നു. ചിത്രം നോക്കുക.
T – Trap L- Luminescence centre
i) അയോണീകരണം- ആൽഫ, ബീറ്റ, ഗാമ രശ്മികൾ ഇലക്ട്രോണുകളെ സ്വതന്ത്രമാക്കുന്നു. അവ ട്രാപ്പുകളിൽ ഉൾപ്പെടുന്നു.
ii) എലക്ട്രോണുകൾ ന്യൂനതകളിൽ നിരവധി കാലം കഴിയുന്നു.
iii) ദീപ്തന പ്രവർത്തനം- താപ/ പ്രകാശ ഊർജ്ജം ഉപയോഗിച്ച് എലക്ട്രോണുകളെ മോചിപ്പിക്കുകയും ആ ഇലക്ട്രോണുക്കൾ ദീപ്തന കേന്ദ്രങ്ങളിൽ (luminescence centre) വീണ് പ്രകാശം ഉത്സർജ്ജിക്കുകയും ചെയ്യുന്നു.
ഉത്സർജ്ജിക്കുന്ന മൊത്തം പ്രകാശത്തിന്റെ അളവ് ക്രിസ്റ്റൽ ആഗിരണം ചെയ്ത ഊർജ്ജത്തിന് (Dose) നേർ അനുപാതത്തിലായിരിക്കും. ഇതിൽ നിന്ന് നമുക്ക് ഈ മുഴുവൻ കാലയളവിലുമായി ക്രിസ്റ്റൽ ആഗിരണം ചെയ്ത ഡോസ് കണക്കാക്കാവുന്നതാണ്. ഇതാണ് നമ്മുടെ (Ai-Af). TL/OSL reader ഉപയോഗിച്ച് ഇത് കണ്ടെത്താനാകും. ഭൌമ നിക്ഷേപത്തിലെ യുറേനിയം, തോറിയം, പൊട്ടാസ്യം തുടങ്ങിയ റേഡിയോ ആക്ടീവ് ഐസോടോപ്പുകളുടെ അളവ് അറിഞ്ഞാൽ ഡോസ് നിരക്ക്(Dose rate) അറിയാം. ഇതാണ് സമവാക്യത്തിലുപയോഗിക്കുന്ന D. ഇത് ആൽഫ കൌണ്ടർ, ഗാമ കൌണ്ടർ എന്നിവയിലൂടെ സാധ്യമാണ്. അങ്ങനെ നമുക്ക് മണൽത്തരികളിലെ വെളിച്ചത്തിൽനിന്ന് ഇന്നലെകളെ അറിയാനാകുന്നു.
OSL/ TL-Dating ന്റെ ഏറ്റവും വലിയ സവിശേഷത ഈ മണൽത്തരികൾക്ക് സമയത്തെ പൂജ്യത്തിലേക്ക് സെറ്റ് ചെയ്യാനാകും എന്നതാണ്! (setting clock to zero). എപ്പൊഴൊക്കെ ഈ മണൽത്തരി പ്രകാശം കാണുന്നുവോ അല്ലെങ്കിൽ ഉന്നത താപം നേരിടുന്നുവോ അപ്പൊഴെല്ലാം അത് അടക്കിവച്ചിരിക്കുന്ന സിഗ്നൽ നശിച്ച് പോകുന്നു (നാം ലാബിൽ ചെയ്യുന്ന പ്രകാശ/ താപ ഉത്തേജനം പ്രക്രുതിക്ക് ചെയ്യാമല്ലോ!) അതിനാൽ മണൽത്തരി തരുന്ന പ്രായം അത് എപ്പോൾ പ്രകാശത്തിൽനിന്ന് അകറ്റിനിർത്തപ്പെട്ടു അല്ലെങ്കിൽ എപ്പോൾ അവസാനമായി ഉന്നത താപം അനുഭവിച്ചു എന്നതാണ്. അതിനാൽ ഇതിലൂടെ നമുക്ക് ഭൌമ നിഷേപത്തിന്റേയോ അഗ്നിപർവ്വത വിസ്ഫോടനത്തിന്റേയോ കാലം ഗണിക്കാവുന്നതാണ്!
നദീ നിക്ഷേപങ്ങൾ (വെള്ളപ്പൊക്കം പോലുള്ളവ), ഹിമ നിക്ഷേപങ്ങൾ, കടൽ നിക്ഷേപങ്ങൾ( സുനാമി), മരുഭൂമി പ്രദേശങ്ങളിലെ കാറ്റിന്റെ നിക്ഷേപങ്ങൾ എന്നിവ പഠിക്കുന്നതിൽ ലൂമിനസൻസ് ഡേറ്റിങ്ങ് വളരെയധികം വിജയം കാണുന്നു.
ഇത്രയൊക്കെ ഗുണങ്ങൾക്ക് പുറമെ ചില ദോഷങ്ങളും ഇതിനില്ലാതില്ല. ഒന്നാമതായി കാലഗണനയുടെ പരിധി ഒന്നോ രണ്ടോ ലക്ഷം മാത്രമാണ് ക്വാർട്സിൽ. ഫെൽഡ്സ്പാർ ഉപയോഗിച്ചാൽ ഇത് വർധിപ്പിക്കാവുന്നതാണ്. എന്നാൽ ഇതിന് മറ്റൊരു ദോഷമുണ്ട്. ഇത് ലീക് ഉള്ള ഒരു ബീക്കറിനെപ്പോലെയാണ്. കാലം ചെല്ലുന്തോറും ഇതിലെ സിഗ്നൽ കുറഞ്ഞ് വരുന്നു. ഈ ലീക്കിനെ കുറിച്ചുള്ള പഠനം നടന്നുകൊണ്ടിരിക്കുന്നു. മറ്റൊരു പ്രശ്നം മണൽ തരികളുടെ പൂജ്യം സെറ്റിങ്ങിലാണ്. അഥവാ മണൽത്തരികൾ നിക്ഷേപ സമയത്ത് വേണ്ടത്ര വെളിച്ചം കാണുകയോ താപം അനുഭവിക്കുകയോ ചെയ്തില്ലെങ്കിൽ നമുക്ക് കിട്ടുന്ന പ്രായം നിക്ഷേപ പ്രായത്തിനേക്കാൾ കൂടുതലാകും. സാമ്പിളുകളുടെ ശ്രദ്ധയോടെയുള്ള തിരഞ്ഞെടുക്കൽ ഇതിന് ഒരു പരിഹാരമാണ്.
ലൂമിനസൻസ് ഡേറ്റിങ്ങ് അതിന്റെ പ്രാരംഭ ദിശയിലാണ്. ഇന്ത്യയിൽ ഇതിന്റെ ഗവേഷണം നയിക്കുന്നത് പ്രധാനമായും PRL(Physical Research Laboratory, Ahmadabad) ആണ്. കൂടാതെ NGRI, Wadia ഹിമാലയ പഠന കേന്ദ്രം, മണിപ്പൂർ സർവകളാശാല എന്നിവിടങ്ങളിലും ഗവേഷണം നടന്നു വരുന്നു. കാലഗണനയുടെ പരിധി കൂട്ടാനും സിഗ്നൽ ചോർച്ചകളെക്കുറിച് (signal leakage) പഠിക്കാനും പൂർണ്ണമായും പൂജ്യം സെറ്റ് ചെയ്യുന്ന സിഗ്നലുകളെ കണ്ടെത്താനുമുള്ള പഠനം നടന്നുകൊണ്ടിരിക്കുകയാണ്.
വെള്ളാരങ്കല്ലുകൾക്ക് പറയാനേറെയുണ്ട്. ശാസ്ത്രലോകം ശ്രമിക്കുന്നത് അവയുടെ ഭാഷ പഠിക്കാനാണ്! അവയുടെ ഇനിയും പറഞ്ഞ് തീരാത്ത അൽഭുതങ്ങൾക്കായി നമുക്ക് കാത്തിരിക്കാം..!!!

2010 ജൂൺ 4, വെള്ളിയാഴ്‌ച

ഉസ്ക്കൂള്‍ പോക്ക്‌ ..........

മഴനനഞ്ഞൊലിച്ചിറങ്ങി-

ച്ചളിവെള്ളം ചവിട്ടിച്ചളിപ്പന്ത്‌ കളിച്ച്‌
ചേമ്പി കുടക്കുള്ളിലും നനഞ്ഞൊട്ടി

പരീക്ഷപ്പേപ്പര്‍ ക്കപ്പലൊഴുക്കി

പാടൊം തോടുമൊന്നായതില്‍ വാഴപ്പിണ്ടിയിറക്കി

ഒരു ഗട്ടറിനെയും കൂസാത്ത സൈക്കിള്‍ട്ടയര്‍ വണ്ടിയുരുട്ടി
ഉസ്കൂള്‍ പന്തലില്‍ എത്തണേനു പകരം



കതകടച്ച്‌ കമ്പ്യുട്ടര്‍ ഗെയിം കളിച്ച്‌
ഉള്ളില്‍ കാറ്റുതട്ടാ ഷൂവണിഞ്ഞ്‌
മോഡല്‍ പേപ്പറില്‍ ഡാഡീഡെ സൈന്‍ വാങ്ങി
സര്‍ക്കാര്‍പ്പിള്ളേര്‍ക്കു നേരെ ഗട്ടര്‍ച്ചെളി തെറിപ്പിക്കുന്ന ബസ്സില്‍

ഫൈവ്സ്റ്റാര്‍ സ്കൂളണയാനും വേണം ഒരു ഭാഗ്യം.......!!

2010 മേയ് 27, വ്യാഴാഴ്‌ച

നിശ്ശബ്ദ കവിതകള്‍ --I

1

ചിപ്പികള്‍ കോര്‍ത്ത് മാലയിട്ടു നടക്കുമ്പോള്‍
ആരറിഞ്ഞു അതിലൊരു
കടല്‍ വറ്റിക്കിടപ്പുണ്ടെന്ന്.....

ഇല്ല. ഞാനിനി മഴവില്‍നിറങ്ങളെ
തേടിയലയില്ല
ആ അരിവാള്‍ മൂര്‍ച്ഛയില്‍
ഞാനറുക്കപ്പെട്ടാലോ....

2

എന്ത്....
ഞാനെന്തിനീ
മഞ്ചാടി മണികള്‍ പെറുക്കുന്നുവെന്നോ...

അതില്‍ നാം
പരസ്പരം നഷ്ടപ്പെടുത്തിയ കാലം
ഒളിച്ച് കിടപ്പുണ്ട്

അടവെച്ചടവെച്ചതിനെയെനിക്ക്...
ക്ഷമിക്കണം..
നമുക്ക് വിരിയിക്കണം.


3

വാക്കുകള്‍ക്കിടയില്‍ നീകുറിക്കുന്ന
മൗനത്തിലൂടെയാണ്
ഞാന്‍
നിന്നെ കേള്‍ക്കുന്നത്


4

വഴിവിളക്കുകള്‍ നമുക്കെന്താണ് നല്‍കുന്നത്..?
വെളിച്ചം?
വഴി?
ജീവിതം?

അല്ല

ഇരുള്‍നിറഞ്ഞ യാത്രയില്‍
വഴികള്‍ നല്‍കുന്ന
സ്നേഹോപഹാരങ്ങളാണ്

ഈ വഴിവിളക്കുകള്‍

2010 മേയ് 26, ബുധനാഴ്‌ച

ബലി


നനഞ്ഞൊലിച്ച്
ഒരു
കാക്ക പറന്നു പോയി.

വെള്ളമണലില്‍
എള്ളിന്‍ കറുപ്പുപകര്‍ന്നു.

രണ്ടു നീര്‍ത്തുള്ളികൂടി
പുഴയെടുത്തു.

അകലങ്ങളിലെവിടെനിന്നോ
ഒരു നനഞ്ഞ കയ്യടി പ്രതിദ്ധ്വനിച്ചു.

ത്രികോണം

കടലിലൊരു ത്രികോണമുണ്ടത്രേ...

കണ്ണില്‍ കാണുന്നവയെയൊക്കെ വലിച്ച്

തന്നോടു ചേര്‍ക്കുന്നൊരു ത്രികോണം!

അതിലകപ്പെട്ടവരാരും പിന്നെ ഒരിക്കലും

രക്ഷപ്പെട്ടിട്ടല്ലത്രേ.......

ഞാനപ്പോളേ നിന്നോട് പറഞ്ഞതല്ലേ

കടലും കവിതകളെഴുതാറുണ്ടെന്ന്.......?

2010 മേയ് 16, ഞായറാഴ്‌ച

മുള്ള്


ആദ്യം അത് എന്റെ ചോര തന്നെയാണെന്നാണു

കരുതിയത്.......

പിന്നെ
കുത്തിപ്പഴുത്തപ്പോളാണു അതിന്റെ നിറം മാറ്റം

കണ്ണില്‍പ്പെട്ടത്.....

മറയായിരുന്ന ചുവപ്പ് നീങ്ങി
നീലിച്ചിരിക്കുന്നു...

പ്രാണന്‍ പോകുന്ന വേദനയോടെ

ഞാനതിനെ വലിച്ചൂരി.....

അപ്പോളാണു അത് തടുത്ത് നിര്‍ത്തിയിരുന്ന

ചോരയെ.....ചുവന്ന ചൊരയെ...

ഞാന്‍ കാണുന്നത്..........

2010 മേയ് 6, വ്യാഴാഴ്‌ച

എങ്ങിനെ ?

അരിഞ്ഞ ചിറകുകളുടെ ചോരമണം

ഇതുവരെ പോയിട്ടില്ല

അഴികലാല്‍ തീര്ത്ത മുറിപ്പാടുകളുമായി

പകുതി മിടിക്കുന്നൊരു ഹൃദയത്തിന്റെ

നീറുന്ന തേങ്ങല്‍ ഇപ്പോഴും മായാതെ .....

വേദനിപ്പിക്കനായ് മിന്നിമറയുന്നു

സ്വാതന്ത്ര്യത്തിന്റെ വിദുര ചിത്രങ്ങള്‍ .

പറയാനാവാതെ പോയ തെറിവാക്കുകള്‍

നാവു പൊള്ളിച്ചുകൊണ്ടേയിരിക്കുന്നു*

പറയു വായനക്കാരീ/രാ

എങ്ങിനെയാണ് കവിത സ്വതന്ത്രയാകുക ?

2010 മേയ് 2, ഞായറാഴ്‌ച

ഇതിഹാസം


ഒടുവില്‍ ഞാനീ കെട്ട് പൊട്ടിക്കും

ആ ഒഴുക്കില്‍ നിനക്കു പിടിച്ചുനില്‍ക്കാനാവില്ല

ഒഴുകിയൊഴുകി നീ അജ്ഞാത തീരങ്ങളില്‍ ചെന്നടിയും

യുഗങ്ങളോളം മണ്ണിനടിയില്‍ തപസ്സു ചെയ്യും

ഒടുവിലൊരുനാള്‍ മഴയായി ഞാന്‍ നിന്നിലേക്ക്‌ പെയ്യും

മൃതിയില്‍നിന്ന്‍ മറ്റൊരു ജീവനിലേക്ക് നാം കുതിക്കും

പിറ്റേ ദിവസം ആ കരയില്‍ ഒരു ചുവന്ന പുഷ്പം

വിരിഞ്ഞു നില്‍പ്പുണ്ടാവും....